Kerala
ആലപ്പുഴ: സിപിഎം ഔദ്യോഗികമായി സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്നതിന് മുൻപ് ആലപ്പുഴയിൽ നിലവിലെ എംഎൽഎ പി.പി. ചിത്തരഞ്ജന്റെ പേരിൽ ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിൽ ചുവരെഴുത്ത് നടക്കുന്നുണ്ട്.
ആലപ്പുഴയിൽ സിറ്റിംഗ് എംഎൽഎയായ ചിത്തരഞ്ജൻ ഇത്തവണ മത്സര രംഗത്തുണ്ടാകുമെന്ന് ഉറപ്പാണ്. ഈ സാഹചര്യത്തിലാണ് ചുവരെഴുത്ത് നടത്തി പ്രചരണം തുടങ്ങിയതെന്ന് പ്രവർത്തകർ പറയുന്നു.
Kerala
ആലപ്പുഴ: മുതിർന്ന നേതാവ് ജി. സുധാകരൻ ഉന്നയിച്ച പരാതികൾ പരിശോധിക്കുമെന്നും അദ്ദേഹത്തിനുണ്ടായ പ്രശ്നങ്ങൾ പരിഹരിക്കുമെന്നും മന്ത്രി സജി ചെറിയാൻ. വിഷയത്തിൽ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സുധാകരനുമായി താൻ നേരത്തെ സംസാരിച്ചിരുന്നു. അദ്ദേഹത്തിന്റെ പരാതികൾ പരിഹരിക്കാൻ പാർട്ടി നേതൃത്വമാണ് ഇടപെടൽ നടത്തേണ്ടത്. നേതൃത്വം ഇടപെടൽ നടത്തുന്നുണ്ട്.
നേതൃത്വത്തിന്റെ ഇടപെടലിന്റെ ഭാഗമായാണ് ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ സി.എസ്. സുജാത അദ്ദേഹത്തിന്റെ വീട്ടിലെത്തി സംസാരിച്ചതെന്നും സജി ചെറിയാൻ വ്യക്തമാക്കി.
Kerala
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിന്റെ സുഗമവും സമാധാനപരവുമായ നടത്തിപ്പിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാറിന്റെ നേതൃത്വത്തില്‍ നടപടികള്‍ ആരംഭിച്ചു. കൊച്ചി സിറ്റി പരിധിയില്‍ 20 സാമൂഹ്യ വിരുദ്ധര്‍ക്കെതിരെ കാപ്പാ ആക്ട് പ്രകാരം അറസ്റ്റും നാടുകടത്തലും ഉള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിച്ചു.
63 പേര്‍ക്കെതിരെ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാതിരിക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് കോടതി മുന്‍പാകെ ഹാജരാക്കി കുറ്റം ചെയ്യാതിരിക്കാനുള്ള ബോണ്ട് വയ്പ്പിച്ചു. അതു ലംഘിച്ചാല്‍ പ്രസ്തുത വ്യക്തികള്‍ക്കെതിരെ അറസ്റ്റ് ഉള്‍പ്പടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കും.
ലഹരി വില്പനയും ഉപയോഗവും കര്‍ശനമായി തടയുന്നതിനായി പേര്‍ക്കെതിരെ പിറ്റ് എന്‍ഡിപിഎസ് ആക്ട് പ്രകാരം നടപടികള്‍ കൈക്കൊണ്ടു ജയിലില്‍ അടച്ചു. 80 ഓളം പേര്‍ക്കെതിരെ എന്‍ഡിപിഎസ് ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് നടപടികള്‍ കൈക്കൊണ്ടുവരുന്നു. കോടതിയില്‍ നിന്ന് ജാമ്യമില്ലാ വാറണ്ട് പ്രകാരം കുറ്റം ചെയ്തവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുന്നതിലേക്കായി പ്രത്യേക സംഘം രൂപീകരിച്ചു നടപടികള്‍ കൈക്കൊണ്ടുവരുന്നതിന്റെ ഭാഗമായി 600 ലധികം പേരെ കോടതി മുന്‍പാകെ ഹാജരാക്കി നിയമനടപടികള്‍ സ്വീകരിച്ചു.
അനധികൃത മദ്യ വില്പനയും ഉത്പാദനവും തടയുന്നതിനും അനധികൃതമായി ആയുധങ്ങള്‍, പണം, മയക്കുമരുന്ന് എന്നിവയുടെ കടത്ത് തടയുന്നതിനും വേണ്ടി കൊച്ചി സിറ്റിയുടെ അതിര്‍ത്തി ഭാഗങ്ങളില്‍ മുഴുവന്‍ സമയ കര്‍ശന വാഹന പരിശോധയും നിലവില്‍ ആരംഭിച്ചിട്ടുണ്ട്.
ലൈസന്‍സ് ഉള്ള ആയുധം കൈവശമുള്ളവര്‍ സറണ്ടര്‍ ചെയ്യുന്നതിനുള്ള നിര്‍ദേശം നല്കി. നിലവില്‍ 250 ലധികം ആയുധങ്ങള്‍ ഇതിനോടകം തന്നെ സറണ്ടര്‍ ചെയ്തുവെന്നും പോലീസ് അറിയിച്ചു.
Kerala
കോട്ടയം: യുഡിഎഫില്‍ കഴിഞ്ഞ തവണ മത്സരിച്ച 10 സീറ്റ് ഇത്തവണയും വേണമെന്ന ഉറച്ച നിലപാടിലാണ് കേരള കോണ്‍ഗ്രസ്. ശനിയാഴ്ച പുതുയുഗയാത്രയുടെ സമാപനത്തിനുശേഷം കോണ്‍ഗ്രസ് - കേരള കോണ്‍ഗ്രസ് ഉഭയകക്ഷി ചര്‍ച്ച നടത്താമെന്ന നിലപാടിലാണ് ഇരുപാര്‍ട്ടി നേതാക്കളും.
കഴിഞ്ഞ തവണ തൊടുപുഴ, കടുത്തുരുത്തി, ഇടുക്കി, ചങ്ങാനാശേരി, ഏറ്റുമാനൂര്‍, തിരുവല്ല, കോതമംഗലം, തൃക്കരിപ്പൂര്‍, കുട്ടനാട്, ഇരിങ്ങാലക്കൂട സീറ്റുകളിലാണു മത്സരിച്ചത്. ഇതില്‍ തൊടുപുഴയിലും കടുത്തുരുത്തിയിലും മാത്രമാണു വിജയിക്കാനായത്. ഇത്തവണ ഏറ്റുമാനൂര്‍, ഇടുക്കി, ഇരിങ്ങാലക്കൂട, കുട്ടനാട് സീറ്റുകളില്‍ കോണ്‍ഗ്രസിനു നോട്ടമുണ്ട്. ഇവ വിട്ടുകൊടുക്കാന്‍ കേരള കോണ്‍ഗ്രസ് തയാറാല്ല.
സീറ്റുകള്‍ വച്ചുമാറുന്നതുമായി ബന്ധപ്പെട്ടു ചര്‍ച്ച ചെയ്യാമെന്നാണ് പി.ജെ. ജോസഫ് കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. ഏറ്റുമാനൂര്‍ കോണ്‍ഗ്രസിനു നല്കിയാല് പൂഞ്ഞാര്‍ വേണമെന്നാണ് ജോസഫ് ഗ്രൂപ്പിന്റെ നിലപാട്.
പൂഞ്ഞാറിൽ സ്ഥാനാർഥിനിർണയത്തിൽ ഏകദേശ ധാരണയിലെത്തിയിട്ടുണ്ട് കോൺഗ്രസ്. ഏറ്റുമാനൂര്‍ സീറ്റ് സംസ്ഥാന നേതാവിനു വേണ്ടിയാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. ഇടുക്കി സീറ്റ് ഏറ്റെടുക്കണമെന്ന ഇടുക്കിയിലെ ജില്ലാ കോണ്‍ഗ്രസ് നേതൃത്വം ശക്തമായി ആവശ്യപ്പെടുന്നുണ്ടെങ്കിലും ജോസഫ് വിഭാഗം വച്ചുമാറ്റത്തിനു തയാറല്ല.
Kerala
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ കോട്ടയത്തെ സ്ഥാനാർഥി നിർണയം എൻഡിഎ മുന്നണി ഏകദേശം പൂർത്തിയാക്കി. ജില്ലയിൽ ബിജെപി ഏറ്റവും അധികം പ്രതീക്ഷവയ്ക്കുന്ന കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ വിഐപി സ്ഥാനാർഥി എത്തുമെന്നാണ് കരുതപ്പെടുന്നത്. കേന്ദ്രമന്ത്രി ജോർജ് കുര്യൻ ബിജെപിക്കായി മത്സര രംഗത്തെത്തിയേക്കും.
ജില്ലയിലെ ഒൻപതിൽ എട്ട് സീറ്റുകളിലും ബിജെപി തന്നെ മത്സരിക്കും. കോട്ടയം മണ്ഡലത്തിൽ ബിഡിജെഎസായിരിക്കും മത്സരിക്കുക. ബിഡിജെഎസ് സ്ഥാനാർഥി ആരായിരിക്കുമെന്ന് ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. തുഷാർ വെള്ളാപ്പള്ളി കോട്ടയത്ത് മത്സരിക്കണമെന്നാണ് ബിജെപി നിലപാട്.
ജില്ലയിലെ ഏറ്റവും ശ്രദ്ധേയ പോരാട്ടം നടക്കുന്ന പാലായിൽ ഷോൺ ജോർജ് ആയിരിക്കും താമര ചിഹ്നത്തിൽ ജനവിധി തേടുക. പൂഞ്ഞാറിൽ പി.സി. ജോർജ് മത്സരിക്കുന്നില്ലെങ്കിൽ മാത്രം മറ്റൊരു സ്ഥാനാർഥിയെ പരിഗണിക്കും. മത്സരിക്കാൻ ജോർജ് സമ്മതം മൂളുമെന്ന് തന്നെയാണ് റിപ്പോർട്ട്.
അടുത്തിടെ സിപിഎം വിട്ട് ബിജെപിയിൽ ചേക്കേറിയ റെജി ലൂക്കോസ് കടുത്തുരുത്തിയിൽ ജനവിധി തേടുമെന്നാണ് വിവരം. പുതുപ്പള്ളിയിൽ എൻ. ഹരി സ്ഥാനാർഥിയാകും. ഏറ്റുമാനൂരിലേക്ക് ലിജിൻ ലാലിനാണ് പാർട്ടി പ്രഥമ പരിഗണന നൽകുന്നത്.
ചങ്ങനാശേരിയിൽ നഗരസഭാംഗം കൃഷ്ണകുമാർ, രാധാകൃഷ്ണമേനോൻ എന്നിവരുടെ പേരുകൾക്കാണ് മുൻതൂക്കം. വൈക്കത്തെ സ്ഥാനാർഥി നിർണയ ചർച്ചകൾ തുടരുകയാണ്.
Kerala
കോട്ടയം: നിയമസഭ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ മണ്ഡലങ്ങളില്‍ സജീവമാകാന്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് കെപിസിസി നേതൃത്വത്തിന്റെ നിർദ്ദേശം. ഇടത് സര്‍ക്കാരിന് കീഴില്‍ കോണ്‍ഗ്രസ് ജനപ്രതിനിധിയായതു കൊണ്ട് മാത്രം നേരിട്ട അവഗണനകളും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസം നിന്ന നടപടികളും ജനങ്ങള്‍ക്ക് മുന്പില് തുറന്നു കാണിക്കണമെന്നും പാർട്ടി എംഎൽഎമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് നയിക്കുന്ന പുതുയുഗ യാത്ര പിന്നിട്ട ജില്ലകളില്ലെല്ലാം സിറ്റിംഗ് എംഎല്‍എമാര്‍ കാമ്പയിന് ആരംഭിച്ചു കഴിഞ്ഞു. ഏഴിന് പുതുയുഗ യാത്ര അവസാനിക്കുന്നതോടെ മുതിര്‍ന്ന കോണ്‍ഗ്രസ് നോതാക്കള്‍ ഓരോ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങളും ആരംഭിക്കും.
യുഡിഎഫിന്റെ ഭാഗമായ മുഴുവന്‍ പാര്‍ട്ടികളെയും പ്രചരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കും. മുന്നണിയിലെയും പ്രാദേശികമായുമുള്ള വിയോജിപ്പുകള്‍ അവസാനിപ്പിക്കണമെന്നും യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറാന്‍ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്ക് ഒപ്പം നില്‍ക്കണമെന്നും കേവലം പടലപിണക്കങ്ങളുടെ ഭാഗമായി വീഴ്ചയുണ്ടാകരുതെന്നുമാണ് എംഎല്‍എമാര്‍ക്ക് ലഭിച്ച നിർദ്ദേശം.
സോഷ്യല്‍ മീഡിയ മുഖേനെ സര്‍ക്കാര്‍ പിന്തുണ ലഭ്യമാകാതെ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ ഫണ്ട് ലഭിക്കാതെ മുടങ്ങിപോയ വിവിധ വികസന പദ്ധതികളും വോട്ടര്‍മാരിലേക്ക് എത്തിക്കും. യുവ വോട്ടര്‍മാരെ ഒപ്പം നിര്‍ത്താന്‍ ആകര്‍ഷകമായ പദ്ധതികള്‍ പ്രകടന പത്രികയിലുള്പ്പെടുത്തണം. സോഷ്യല്‍ മീഡിയ താരങ്ങളായ ആളുകളുമായി സംവാദവും അവരെ ഒപ്പം ചേര്‍ക്കുന്നതിനുള്ള കാര്യങ്ങളും തെരഞ്ഞെടുപ്പിന് മുന്നോടിയായി ക്രമീകരിക്കണം.
സാംസ്കാരികോത്സവങ്ങള്‍ എല്ലാ മണ്ഡലങ്ങളിലും നടത്തണമെന്നും മണ്ഡലങ്ങളിലെ പ്രമുഖരായ ആളുകളെയും തൊഴിലുറപ്പ് തൊഴിലാളികളുടെയും ഹരിതകര്‍മ്മ സേനാഗങ്ങളുടെയും സംഗമങ്ങള്‍ സംഘടിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്. എല്ലാ സാമുദായിക നേതൃത്വങ്ങളുമായും നല്ല ബന്ധം സൃഷ്ടിക്കണമെന്നും യുഡിഎഫ് സര്‍ക്കാരാണ് വരാന്‍ പോകുന്നതെന്നും അതിന് ഒപ്പമുണ്ടാകണമെന്ന് സിറ്റിംഗ് എംഎല്‍എമാര്‍ പിന്തുണ അഭ്യര്‍ഥിക്കും.
അതേസമയം യുഡിഎഫ് എംഎല്‍എ ഇല്ലാത്ത മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് കൈമാറിയ ലിസ്റ്റിലുള്ള ആദ്യ അംഗം ഇതിനോടകം സജീവമായിട്ടുണ്ട്. മണ്ഡലത്തിലെ വികസന മുരടിപ്പ്, ആരോഗ്യസംവിധാനങ്ങളുടെ പോരായ്മ, എന്നു തുടങ്ങി സര്‍ക്കാരിന്റെ കോട്ടങ്ങള്‍ ചര്‍ച്ചയാക്കാനുമാണ് ഇവര്‍ക്കുള്ള അറിയിപ്പ്.
Kerala
ഇടുക്കി: സ്ഥാനാർഥി പട്ടികയിൽ നിന്നും തന്റെ പേര് സംസ്ഥാന സെക്രട്ടറിയേറ്റ് ഒഴിവാക്കിയെന്ന വാർത്തകളോട് പ്രതികരിച്ച് മുൻ മന്ത്രിയും എംഎൽഎയുമായ എം.എം. മണി രംഗത്ത്. തനിക്ക് ഇത്തരത്തിലുള്ള ഒരു അറിയിപ്പും നേതൃത്വത്തിൽ നിന്നും ലഭിച്ചിട്ടില്ല.
പാർട്ടി മത്സരിക്കണമെന്ന് പറഞ്ഞാൽ മത്സരിക്കും, ഇല്ലെങ്കിൽ ഇല്ല. തനിക്ക് ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ല. അങ്ങനെ പാർട്ടിയെ അറിയിച്ചിട്ടുമില്ല. ചെറിയ ഷുഗർ ഒക്കെയുണ്ട്. അത് കെ.കെ.ജയചന്ദ്രൻ ഉൾപ്പടെയുള്ള തങ്ങളുടെ നേതാക്കന്മാർക്ക് എല്ലാമുണ്ടെന്നും മണി പ്രതികരിച്ചു.
കെ.കെ.ജയചന്ദ്രനാണ് സ്ഥാനാർഥിയെങ്കിൽ അദ്ദേഹം വിജയിക്കുമെന്നും താനാണ് സ്ഥാനാർഥിയെങ്കിൽ താൻ ജയിക്കുമെന്നും മണി പ്രതീക്ഷ പ്രകടിപ്പിച്ചു. സ്ഥാനാർഥിത്വത്തിൽ നിന്നും മാറ്റിയതിൽ നീരസമുണ്ടോ എന്ന ചോദ്യത്തിന് തനിക്ക് പദവികളെല്ലാം നൽകിയത് പാർട്ടിയല്ലേ എന്നും ഇടുക്കി ജില്ലയിൽ നിന്നും ആദ്യമായി മന്ത്രിയാകാൻ അവസരം ലഭിച്ചത് തനിക്കല്ലേയെന്നും എം.എം. മണി ചോദിച്ചു.
സിപിഎം ഇടുക്കി ജില്ലാ നേതൃത്വം ഉടുമ്പൻചോല മണ്ഡലത്തിൽ എം.എം. മണി എന്ന ഒറ്റപ്പേരാണ് നൽകിയത്. എന്നാൽ സംസ്ഥാന സെക്രട്ടറിയേറ്റ് ജയചന്ദ്രൻ മത്സരിക്കട്ടെ എന്ന തീരുമാനത്തിലാണ് എത്തിയിരിക്കുന്നത്.
Kerala
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ നിന്നും യുഡിഎഫ് സ്ഥാനാർഥിയാകുമെന്ന വാർത്തകൾ തള്ളാതെ സിനിമാ-ടെലിവിഷൻ താരം രമേഷ് പിഷാരടി. പാലക്കാട്ട് മത്സരിക്കണമെന്ന് നേതൃത്വം ആവശ്യപ്പെട്ടാൽ മത്സരിക്കുമെന്നും സീറ്റില്ലെങ്കിൽ യാതൊരു പരാതിയുമില്ലെന്നും അദ്ദേഹം പറഞ്ഞു. പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു പിഷാരടി.
ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്തും ഉപതെരഞ്ഞെടുപ്പ് സമയങ്ങളിലും ഒക്കെ തന്റെ പേര് സ്ഥാനാർഥി പട്ടികയിൽ ഉയർന്നു കേട്ടിരുന്നു. കേന്ദ്രത്തിലും കേരളത്തിലും ഭരണമില്ലാതെ തുടരുന്ന സമയത്തും താനൊരു കോൺഗ്രസുകാരനാണെന്ന് തുറന്നുപറഞ്ഞതിലുള്ള സ്നേഹപ്രകടനമായിരിക്കും അത്.
ഇതുവരെ മത്സരിക്കണമെന്ന് നേതൃത്വം തന്നോട് ആവശ്യപ്പെട്ടില്ല. താൻ ഇക്കാര്യത്തിൽ നേതൃത്വത്തെ നിലപാട് അറിയിച്ചിട്ടുമില്ല. മത്സരിക്കണമെന്ന് പാർട്ടി നിർദ്ദേശിച്ചാൽ അനുസരിക്കുമെന്നും രമേഷ് പിഷാരടി വ്യക്തമാക്കി.
പാലക്കാട്ട് രമേഷ് പിഷാരടിയുടെ പേരിനാണ് പ്രഥമ പരിഗണനയെന്നും സ്ക്രീനിംഗ് കമ്മിറ്റിക്ക് നൽകിയ പട്ടികയിൽ അദ്ദേഹത്തിന്റെ പേര് ഉൾപ്പെടുത്തിയെന്നും വാർത്തകളുണ്ടായിരുന്നു. സ്ഥാനാർഥിത്വം ലഭിച്ചാൽ മത്സരിക്കുമെന്ന പിഷാരടിയുടെ പ്രതികരണം കൂടി വന്നതോടെ പാലക്കാട്ട് അദ്ദേഹം സ്ഥാനാർഥിയാകുമെന്ന് ഏതാണ്ട് ഉറപ്പായി.
രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പാർട്ടിയിൽ നിന്നും പുറത്താക്കിയതോടെയാണ് പാലക്കാട്ട് കോൺഗ്രസ് പുതിയ ആളെ തേടുന്നത്. കെ. മുരളീധരൻ, മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ എന്നിവരുടെ പേരുകളൊക്കെ ആദ്യഘട്ടത്തിൽ ഉയർന്നെങ്കിലും ഒടുവിൽ പിഷാരടിയുടെ പേരിലാണ് പാർട്ടി എത്തി നിൽക്കുന്നത്.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥി നിർണയത്തിനുള്ള പ്രാഥമിക ചർച്ചകൾ സിപിഐയിൽ തുടങ്ങി. ഇന്ന് ചേർന്ന സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിൽ മൂന്ന് ടേം പൂർത്തിയാക്കയവർക്ക് ഇനി മത്സരിക്കാൻ അവസരം നൽകേണ്ടെന്ന് തീരുമാനിച്ചു. ഇതോടെ ആറ് സിറ്റിംഗ് എംഎൽഎമാർ മത്സര രംഗത്തുണ്ടാകില്ലെന്ന് ഉറപ്പായി.
ഇ ചന്ദ്രശേഖരൻ (കാഞ്ഞങ്ങാട്), ചിറ്റയം ഗോപകുമാർ (അടൂർ), ഇ.കെ.വിജയൻ (നാദാപുരം), ജി.എസ്. ജയലാൽ (ചാത്തന്നൂർ), പി.എസ്. സുപാൽ (പുനലൂർ), വി.ശശി (ചിറയൻകീഴ്) എന്നിവരാണ് മൂന്ന് ടേം പൂർത്തിയാക്കിയത്. ഈ മണ്ഡലങ്ങളിൽ എല്ലാം പുതുമുഖങ്ങൾക്ക് അവസരം നൽകാനാണ് ഇന്ന് ചേർന്ന എക്സിക്യൂട്ടീവ് യോഗത്തിൽ പ്രാഥമിക ധാരണയായത്.
അതേസമയം നാല് സിറ്റിംഗ് മന്ത്രിമാർ വീണ്ടും ജനവിധി തേടാനും പാർട്ടി എക്സിക്യൂട്ടീവിൽ ധാരണയായിട്ടുണ്ട്. പി. പ്രസാദ് (ചേർത്തല), കെ. രാജൻ (ഒല്ലൂർ), ജെ. ചിഞ്ചുറാണി (ചടയമംഗലം), ജി.ആർ. അനിൽ (നെടുമങ്ങാട്) എന്നിവർ മത്സര രംഗത്തുണ്ടാകും.
മാർച്ച് നാലിന് വീണ്ടും എക്സിക്യൂട്ടീവ് വീണ്ടും ചേർന്ന ശേഷമാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനത്തിൽ എത്തുക. എക്സിക്യൂട്ടീവ് യോഗത്തിന് ശേഷം സംസ്ഥാന കൗൺസിലും ചേർന്ന് അന്തിമ സ്ഥാനാർഥി ലിസ്റ്റ് പ്രഖ്യാപിക്കും.